കൊച്ചി: വീണ്ടും കോടതിയെ സമീപിച്ച് അൻസിബ ഹസൻ. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെ നല്‍കിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതാണ് ഹർജിയിലെ പ്രധാന പരാതി. ഹര്‍ജിയില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഈ മാസം ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കും. പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ലാ പോലീസ് മേധാവിക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. ലക്ഷ്മിപ്രിയക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കിയ ശേഷം പാലാരിവട്ടം എസ്‌എച്ച്‌ഒയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്‍സിബ പറഞ്ഞിരുന്നു. തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതല്‍ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു.
വീഡിയോ പ്രചരിക്കുന്നത് തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്നതായും പറഞ്ഞു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ എസ്‌എച്ച്‌ഒ തയ്യാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്‌എച്ച്‌ഒ ഒരുക്കി നല്‍കുന്നതെന്നും അന്‍സിബ ആരോപിച്ചിരുന്നു. എസ്‌എച്ച്‌ഒയുടെ നടപടി മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അന്‍സിബ പറഞ്ഞിരുന്നു.
SUMMARY: Complaint against actresses Lakshmi Priya and Shweta Menon; actress Ansiba Hassan approaches the court again.
















