മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ലിയോണല്‍ മെസി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരെണ്ണം കേപ് താരം ഡിനിയുടെ സെല്‍ഫ് ഗോളായിരുന്നു. ഡെറോയ് ഡ്വാര്‍തെ, സിഡ്‌നി ലോപസ് എന്നിവരുടെ വകയായിരുന്നു കേപ് വെര്‍ദെയുടെ ഗോളുകള്‍. തോൽക്കാൻ മനസ്സില്ലാതെ ഇരുടീമുകളും അവസാന നിമിഷം വരെ കൊണ്ടും കൊടുത്തും പോരാടിയ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ അടിമുടി വിറപ്പിച്ചാണ് കേപ് വെർഡെ മടങ്ങുന്നത്. ടൂർണമെന്റിലെ കേപ് വെർദെയുടെ ആദ്യ തോൽവികൂടിയാണിത്.
കളിയുടെ 28-ാം മിനിറ്റിൽ ലോങ് ബോൾ മനോഹരമായി നിയന്ത്രിച്ചെടുത്ത് ലയണൽ മെസ്സി നേടിയ തകർപ്പൻ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 59-ാം മിനിറ്റിൽ റയാൻ മെൻഡിസിന്റെ ക്രോസിൽനിന്ന് ഡ്വാർട്ടെ വലകുലുക്കിയതോടെ കേപ് വെർദെ ഒപ്പമെത്തി. നിശ്ചിത സമയത്ത് സ്‌കോർ 1-1 ആയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. കേപ് വെർദെയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പതറിയ ലോകചാമ്പ്യന്മാർ ഒടുവിൽ കടുത്ത സമ്മർദത്തിനൊടുവിലാണ് ജയം പിടിച്ചെടുത്തത്.
എക്‌സ്ട്രാ ടൈമിന്റെ മൂന്നാംമിനിറ്റിൽ കോർണറിൽനിന്ന് ലഭിച്ച പന്ത് ലിസാൻഡ്രോ മാർട്ടിനെസ് വലയിലെത്തിച്ച് അർജന്റീനയ്ക്ക് ലീഡ് നൽകി (2-1). എന്നാൽ വിട്ടുകൊടുക്കാൻ ഭാവമില്ലാതിരുന്ന കേപ് വെർദെ 14-ാം മിനിറ്റിൽ സിഡ്‌നി ലോപ്പസിന്റെ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ വീണ്ടും അർജന്റീനയെ ഞെട്ടിച്ചു (2-2). ഒടുവിൽ എക്‌സ്ട്രാ ടൈമിന്റെ 21-ാം മിനിറ്റിൽ ഒരു കോർണറിൽനിന്നുള്ള ഡിനെയുടെ ഓൺ ഗോളിൽ അർജന്റീന രക്ഷപ്പെടുകയായിരുന്നു. കളിയിലുടനീളം മിന്നും സേവുകളുമായി തിളങ്ങിയ കേപ് വെർദെ ഗോൾകീപ്പർ വൊസിന്യയുടെ പ്രകടനം അർജന്റീനയെ വിറപ്പിച്ചു. പ്രീക്വാർട്ടറിൽ ഈജിപ്താണ് ഇനി അർജന്റീനയുടെ എതിരാളികൾ.
SUMMARY: Argentina beats Cape Verde, advances to pre-quarterfinals
















