കൊച്ചി: കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍. ഇതുസംബന്ധിച്ച് വനംവകുപ്പിന് അപേക്ഷ നല്‍കി. ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടര്‍ന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹന്‍ലാല്‍ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.
മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്‌ഒ) പി. കാര്‍ത്തിക് ഐഎഫ്‌എസിന് കഴിഞ്ഞ മാര്‍ച്ചിലാണ് അപേക്ഷ നല്‍കിയത്. ഇത് തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ മോഹന്‍ലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി.
എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയില്‍ 2011 ഡിസംബർ 21 ന് ഇൻകംടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടർന്ന് 2015ല്‍ ആനക്കൊമ്പുകള്‍ ഡിക്ളയർ ചെയ്യാൻ സർക്കാർ അവസരം നല്‍കുകയായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ആനക്കൊമ്പിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നല്‍കുകയും ചെയ്‌തു.
എന്നാല്‍ മോഹൻലാലിന്റെ കെെവശമുള്ള രണ്ടുജോഡി ആനക്കൊമ്പുകള്‍ക്കും ആനക്കൊമ്പില്‍ തീർത്ത 13 കരകൗശലവസ്തുക്കള്‍ക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നല്‍കിയത് ഹെക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല സർട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിലയിരുത്തിയാണ് നടപടി.
SUMMARY: Actor Mohanlal to surrender elephant tusk to the Forest Department; application submitted
















