ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കനത്ത തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ഇരുട്ടടിയായി ഇ ഡി യുടെ നടപടി. 440 കോടി രൂപയോളം നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ടുകളിലായി 440.42 കോടി രൂപ ഉണ്ടായിരുന്നതായി ഇ ഡി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ഇതില്‍ അന്വേഷണം നടക്കുകയാണെന്നും ഇ ഡി വ്യക്തമാക്കി. വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘കെയര്‍വെല്‍’ ഗ്രൂപ് എന്ന കമ്പനികളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലും മറ്റിടങ്ങളിലുമായി അഞ്ച് കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്.
പണത്തിന്റെ ഉറവിടം, ഫണ്ടിന്റെ ഉപയോഗം, വിദേശ ധനസഹായം, ബന്ധപ്പെട്ട എല്ലാ കമ്പനികളും തമ്മിലുള്ള ഇടപാടുകള്‍ എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം, സംഭവത്തിൽ മമത ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
SUMMARY: Trinamool’s bank accounts worth Rs 440 crore frozen
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.