ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് ബെഡ്‌ഷീറ്റുകളും ടവലുകളും മോഷണം പോകുന്നതായി റിപ്പോർട്ട്. ബെഡ്ഷീറ്റുകള്‍, തൂവാലകള്‍, തലയിണകള്‍, പുതപ്പുകള്‍ എന്നിവയാണ് നിരന്തരം കാണാതാകുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ (2022 ജനുവരി മുതൽ 2026 മേയ് വരെ) 1.27 കോടി സാധനങ്ങളാണ് ഇത്തരത്തിൽ ട്രെയിനുകളിൽനിന്ന് നഷ്ടപ്പെട്ടത്. യാത്രക്കാരായ ആളുകള്‍ തന്നെയാണ് ഇവ മോഷ്ടിക്കുന്നതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. ഇത് മൂലം നാല് വര്‍ഷത്തിനിടെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 104.51 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഭവം ഗൗരവകരമായ വിഷയമാണെന്നും വിരിപ്പുകളും മറ്റും മോഷ്ടിക്കപ്പെടുന്നത് തടയാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു. മോഷണത്തില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് പറയാനാകില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
കോവിഡിന് ശേഷം ട്രെയിനുകളിൽ ബെഡ്‌റോൾ സേവനം പുനരാരംഭിച്ച 2022 ജനുവരി മുതലുള്ള കണക്കുകളാണിത്. 2022 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മോഷണത്തിൽ 56 ശതമാനത്തിന്റെ വലിയ വർധനവാണുള്ളത്. റെയിൽവേയുടെ 69 ഡിവിഷനുകളിൽ 54 ഇടത്തുനിന്നും ലഭിച്ച വിവരാവകാശ മറുപടികളുടെ അടിസ്ഥാനത്തിലാണ് ദി ഇന്ത്യൻ എക്സ്പ്രസ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ബിക്കാനീര്‍, ജോധ്പൂര്‍, ജയ്പൂര്‍, റാഞ്ചി, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ജോണ്‍പൂര്‍, ദാനാപൂര്‍, ബിലാസ്പൂര്‍ എന്നീ ഡിവിഷനുകളിലാണ് ഏറ്റവുമധികം മോഷണം നടന്നത്. ഏറ്റവും കൂടുതൽ മോഷണം പോയത് ഫേസ് ടവലാണ്. ബാഗില്‍ എടുത്തുകൊണ്ടുപോകാന്‍ ഏറ്റവും എളുപ്പമുളള ഫേസ് ടവലുകള്‍ നാല് വര്‍ഷത്തിനിടെ 46.54 ലക്ഷം എണ്ണമാണ് നഷ്ടമായത്. 41.13 ലക്ഷം ബെഡ്ഷീറ്റുകളും 23.59 ലക്ഷം പുതപ്പുകളും 12.76 ലക്ഷം തലയിണകളും ആണ് മോഷണം പോയത്.
അതേസമയം, മലയാളികൾക്ക് തല ഉയർത്തി തന്നെ യാത്ര ചെയ്യാം. കേരളം ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനിൽ ഒരു മോഷണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. സതേണ്‍ ഡിവിഷനിലെ തിരുച്ചിറപ്പളളി, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് ഒരു മോഷണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.
SUMMARY: Passengers stole 1.27 crore bedsheets and towels from AC coaches in four years
















