പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുൻനിർത്തി ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ക്ക് ജില്ലാ ഭരണകൂടം താല്‍ക്കാലികമായി നിരോധനം ഏർപ്പെടുത്തി. വനമേഖലകളിലെ അപകടസാധ്യതയും മണ്ണിടിച്ചില്‍ ഭീഷണിയും കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ ഈ നടപടി. അതേസമയം, ശബരിമല തീർത്ഥാടനത്തിന് ഈ യാത്രാ നിരോധനത്തില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഭക്തർക്ക് ദർശനത്തിനായി യാത്ര തുടരാമെങ്കിലും മേഖലയില്‍ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നല്‍കി. രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കണം. വനമേഖലകളിലോ റോഡരികിലെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ അനാവശ്യമായി വാഹനങ്ങള്‍ നിർത്തിയിടുകയോ വിശ്രമിക്കുകയോ ചെയ്യരുത്. അംഗീകൃത പാർക്കിങ് കേന്ദ്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
വെള്ളച്ചാട്ടങ്ങള്‍, പുഴകള്‍, തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ ഇറങ്ങി കുളിക്കുകയോ സാഹസിക വിനോദങ്ങളില്‍ ഏർപ്പെടുകയോ ചെയ്യരുത്. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാല്‍ ജലാശയങ്ങളുടെ സമീപത്ത് അനാവശ്യമായി സമയം ചെലവഴിക്കരുത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മരങ്ങള്‍ കടപുഴകി വീഴല്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
വന്യമൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ വാഹനം നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്. പോലീസ്, വനം, റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങള്‍ എന്നിവയുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കണം. പ്രതികൂല കാലാവസ്ഥയില്‍ അനാവശ്യ യാത്രകളും കാഴ്ച കാണുന്നതിനായുള്ള ഇടവേളകളും ഒഴിവാക്കേണ്ടതാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉടൻ പോലീസ്, ദുരന്തനിവാരണ അതോറിറ്റി അല്ലെങ്കില്‍ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ വിവരം അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.
SUMMARY: Heavy rain in Pathanamthitta; strict alert issued for Sabarimala pilgrims
















