വാരാണസി: ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലൈസൻസുള്ള പിസ്റ്റള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്ക്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. എയർപോർട്ട് കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് സ്ക്രീനർമാർക്കാണ് പരുക്കേറ്റത്.
അസംഘഡ് സ്വദേശിയായ യാത്രക്കാരൻ ഭാര്യയോടൊപ്പം മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (IX-1810) വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയതായിരുന്നു. കയ്യിലുള്ള തോക്ക് വിമാനത്തില്‍ കൊണ്ടുപോകുന്നതിനായി സുരക്ഷാ പരിശോധനാ കേന്ദ്രത്തില്‍ വെച്ച് അദ്ദേഹം അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ജീവനക്കാർ ആയുധം പരിശോധിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വെടിയുതിർന്നത്.
യാത്രക്കാരൻ തന്നെയാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. തറയില്‍ തട്ടിത്തെറിച്ച വെടിയുണ്ട സമീപത്തുണ്ടായിരുന്ന ജീവനക്കാരുടെ ദേഹത്ത് കൊള്ളുകയായിരുന്നു. വനിതാ ജീവനക്കാരിയുടെ തുടയ്ക്കും, പുരുഷ ജീവനക്കാരൻ്റെ കൈയ്ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റ ഇരുവരേയും ഉടൻ തന്നെ ന്യൂ ലക്ഷ്മി ട്രോമ സെൻ്ററില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും, സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
SUMMARY: Passenger’s licensed gun accidentally discharges at airport; 2 employees injured
















