ബെംഗളൂരു: ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയെ തിരഞ്ഞ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ജൂൺ ഒന്നിന് വീട്ടിൽ ഉണ്ടായിരിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സംഘം എത്തും മുമ്പേ ഭവാനി വീട്ടിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വക്കീൽ മുഖേന ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ഭവാനി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഹാസനിലെ ചെന്നാമ്പിക നിലയ എന്ന വസതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഭവാനിയെ തിരഞ്ഞ് എത്തിയത്.
എന്നാൽ ഭവാനി വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ ബെംഗളൂരു, മാണ്ഡ്യ, രാമനഗര തുടങ്ങിയ സ്ഥലങ്ങളിൽ സംഘം തെരച്ചിൽ നടത്തി. ഭവാനിയുടെ ബന്ധുക്കളുടെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു. ഭവാനിയെ കണ്ടെത്തുന്നതിനു വേണ്ടി നാല് ടീമുകൾ രൂപീകരിച്ചതായി എസ്ഐടി അറിയിച്ചു. നിലവിൽ ഭവാനി രേവണ്ണ അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കാൻ എസ്ഐടി ആലോചിക്കുന്നതായാണ് വിവരം.
TAGS: KARNATAKA POLITICS, BENGALURU
KEYWORDS: Sit team suspects bhavani revanna absconding conducts search