ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിൽ ജയിലിൽ കഴിയുന്ന രണ്ടു മക്കളെയും കാണില്ലെന്ന് വ്യക്തമാക്കി ജെഡിഎസ് എം.എൽ.എ എച്ച്.ഡി രേവണ്ണ. മക്കളായ മുൻ എം.പി പ്രജ്വൽ രേവണ്ണ, ജെ.ഡി.എസ് എം.എൽ.സി സൂരജ് രേവണ്ണ എന്നിവർ വ്യത്യസ്ത പീഡനക്കേസുകളിൽ അറസ്റ്റിലായിരുന്നു. നിലവിൽ ഇരുവരും സിഐഡി കസ്റ്റഡിയിലാണ്.
നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ മേയ് 31ന് അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ തിങ്കളാഴ്ച ബെംഗളൂരു കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെ ജൂലൈ എട്ട് വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 34 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽ വച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജർമനിയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ വനിതാ ഐ.പി.എസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റ് ചെയ്തത്.
ജൂൺ 23നാണ് സൂരജ് രേവണ്ണ അറസ്റ്റിലാകുന്നത്. ജൂൺ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഹാസൻ അർക്കൽഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവർത്തകനാണ് സൂരജിനെതിരെ പീഡന പരാതി നൽകിയിരുന്നത്.
TAGS: KARNATAKA | SOORAJ REVANNA | PRAJWAL REVANNA
SUMMARY: Won’t see both the sons in jail says hd revanna