നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നാല് പതിറ്റാണ്ടു നീണ്ടു നില്‍ക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ഭൂമി കുംഭകോണക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹലോട്ട് അനുമതി നല്‍കിയതിന് പിന്നാലെയാണ് മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. നാല്‍പ്പത് വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇക്കാലയളവില്‍ മുഖ്യമന്ത്രിയായും മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ലാഭത്തിന് വേണ്ടി തന്റെ അധികാരം ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

തനിക്കെതിരെ ബിജെപി നടത്തുന്ന പ്രതിഷേധത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. കേസില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്, അതില്‍ വാദം കേള്‍ക്കുന്നതിന് പരിഗണിയിലാണ്, ഇടക്കാല ആശ്വാസം ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഗവര്‍ണര്‍ അനുവദിച്ച പ്രോസിക്യൂഷന്‍ റദ്ദാക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ലേ ഔട്ട് വികസനത്തിന് ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് പകരം ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതി അനധികൃതമായി 14 പ്ലോട്ടുകള്‍ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാര്‍വതി, മകന്‍ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. മലയാളിയായ ടി.ജെ. അബ്രഹാം ഉള്‍പ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Not done any corruption in entire political career claims cm

LEAVE A REPLY

Please enter your comment!
Please enter your name here