ബെയ്‌റൂട്ട്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന് നേരെ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ലെബനാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രിയോടെയാണ് ബെയ്‌റൂട്ടില്‍ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. ഇത് രണ്ടാം തവണയാണ് സെന്‍ട്രല്‍ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഹിസ്ബുള്ളയെ നേരിടാൻ ലെബനാനിലേക്കു കരമാർഗം നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ 8 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. നമ്മളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാന്റെ തിന്മയുടെ അച്ചുതണ്ടിനെതിരായ കഠിനയുദ്ധത്തിലാണ്. നമ്മൾ ഒരുമിച്ച് വിജയിക്കും അനുശോചന വീഡിയോയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തിൽ നിരവധി ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രയേലുമായി കരയുദ്ധം ആരംഭിച്ചതായും, അതിർത്തി മേഖലയിലെ മറൂൺ എൽ റാസിൽ മൂന്ന് ഇസ്രായേലി യുദ്ധടാങ്കുകൾ തകർത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കുമെന്നാണ് വിവരം.
<BR>
TAGS : ISRAEL LEBANON WAR
SUMMARY : Israel intensified air strikes; 6 people were killed in Beirut