ബെംഗളൂരു: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കും പാർലമെന്‍ററി ജനാധിപത്യത്തിനും മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തടയുന്നതിനും അവര്‍ക്ക് മേലുള്ള അധികാരം ഉറപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണ് ബില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
കൂടിയാലോചനകള്‍ ഇല്ലാതെയാണ് ബില്ലിന്മേല്‍ നടപടി ഉണ്ടായത്. ഇത്തരം നിർണായക ബില്ലിന് അംഗീകാരം നൽകുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടികളുമായും സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചിക്കണമായിരുന്നു. പകരം, കേന്ദ്രം ജനാധിപത്യ വിരുദ്ധ നിർദേശം അടിച്ചേൽപ്പിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെ ഭരണഘടനാപരമായ വെല്ലുവിളികളെക്കുറിച്ച് സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു. ഒരു ഭരണകക്ഷിക്ക് ലോക്‌സഭയിലോ സംസ്ഥാന അസംബ്ലികളിലോ ഭൂരിപക്ഷം നഷ്‌ടപ്പെടുമ്പോൾ ഉണ്ടാകുന്ന ജനാധിപത്യ പ്രതിസന്ധികളെ ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് നിർദേശം അഭിസംബോധന ചെയ്യുന്നില്ല.
ഇത്തരം സന്ദർഭങ്ങളിൽ പുതിയ തിരഞ്ഞെടുപ്പുകൾ മാത്രമാണ് പ്രതിവിധി. ബിൽ നടപ്പാക്കാൻ വിപുലമായ ഭരണഘടന ഭേദഗതികൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka cm strongly opposes one nation, one election bill