ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു സമർപ്പിച്ച ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിച്ചത്. ഏപ്രിൽ 17ന് തുടർവാദം നടക്കും. രന്യയുടെ ഹർജിയിൽ എതിർപ്പുകൾ സമർപ്പിക്കാൻ കോടതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനോട് (ഡിആർഐ) നിർദ്ദേശിച്ചു. ബെംഗളൂരുവിലെ സെഷൻസ് കോടതി നടിയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഏപ്രിൽ ഒന്നിനാണ് രന്യ റാവു ജാമ്യത്തിനായി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. മാർച്ച് 27ന് രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരുവിലെ 64-ാമത് സിസിഎച്ച് സെഷൻസ് കോടതി തള്ളിയിരുന്നു.
കഴിഞ്ഞ മാസം മൂന്നിന് ദുബൈയിൽ നിന്ന് 14.8 കിലോഗ്രാം സ്വർണവുമായാണ് രന്യ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലാകുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ 2023നും 2025 നും ഇടയിൽ രന്യ ഒറ്റയ്ക്ക് 45 തവണ ദുബൈയിലേക്ക് യാത്ര ചെയ്തതായി ഡിആർഐ കണ്ടെത്തി. പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹിൽ സക്കറിയ ജെയ്നാണ് ഉണ്ടായിരുന്നത്.
വിദേശരാജ്യങ്ങളിൽനിന്നും കടത്തിക്കൊണ്ട് വരുന്ന സ്വർണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹിൽ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് രന്യയെ അറസ്റ്റുചെയ്തതിന് തൊട്ടുപിന്നാലെയാണ് സുഹൃത്ത് തരുൺ രാജുവിനെ പോലീസ് അറസ്റ്റുചെയ്തത്. കേസിലെ രണ്ടാംപ്രതിയാണ് തരുൺ.
TAGS: BENGALURU | GOLD SMUGGLING
SUMMARY: Karnataka HC adjourns Ranya Rao’s bail plea hearing until April 17