ബെംഗളൂരൂ : സ്വർണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച രന്യ റാവു, കൂട്ടുപ്രതി തരുൺ കൊണ്ടാരു രാജു എന്നിവർക്ക് ജാമ്യം അനുവദിച്ചത്. നിശ്ചിത കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പരാജയപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷകൾ പരിഗണിച്ചത്. അതേസമയം കൊഫെപോസ കേസുള്ളതിനാൽ രന്യയ്ക്ക് ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് പ്രിസൈഡിംഗ് ജഡ്ജി വിശ്വനാഥ് സി ഗൗഡർ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യം ആവർത്തിക്കരുതെന്നുമുള്ള നിർദ്ദേശങ്ങളോടെയാണ് ജാമ്യം.
മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി കന്നഡ നടിയും ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവു (31) ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
<br>
TAGS : RANYA RAO | BAIL
SUMMARY : Gold smuggling: Actress Ranya Rao granted bail