ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറി പുഴയിലെ മൺകൂനയിലുള്ളതായി സംശയമുണ്ടെന്ന് റവന്യു മന്ത്രി കൃഷ്ണ ബൈരെഗൗഡ. റോഡിലേക്ക് വീണ 98 ശതമാനം മണ്ണും നീക്കിയെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ല. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്തും ലോറിയില്ലെന്നും സർക്കാർ സ്ഥിരീകരിച്ചു.
അതേസമയം തിരച്ചിലിനു വേണ്ടി കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ സൈന്യം തിങ്കളാഴ്‌ച എത്തിക്കും. പൂനെയിൽ നിന്നും ചെന്നൈയിൽ നിന്നുമായി കൂടുതൽ റഡാറുകൾ കൊണ്ടുവരാനാണ് നീക്കം. മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയിലുണ്ടായ കൂറ്റൻ മൺകൂനയിൽ ലോറി ഉണ്ടാകാമെന്നാണ് സൈന്യത്തിന്റെ നിഗമനം. തിരച്ചിൽ പുഴയിലേക്ക് തിങ്കളാഴ്ച വ്യാപിപ്പിച്ചേക്കും. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാകും ഷിരൂരിലേക്ക് തിങ്കളാഴ്ച കൊണ്ടുവരിക. കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ അടക്കമാണ് എത്തിക്കുന്നത്.
ശേഷിക്കുന്ന മണ്ണ് നീക്കിയാൽ കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ജാഗ്രതയോടെയാണ് തിരച്ചിൽ നടക്കുന്നത്. റോഡിലെ ഒരു ഭാഗത്ത് മാത്രമാണ് ഇനി തിരച്ചിൽ നടത്താനുള്ളത്. അതേസമയം രാത്രി തിരച്ചിൽ ഇന്നും നടക്കില്ല. മോശം കാലാവസ്ഥയും അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം. ഇതിനിടെ രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
TAGS: KARNATAKA | ARJUN | LANDSLIDE
SUMMARY: Arjuns lorry suspected to be drowned in gangavaly river