ന്യൂഡൽഹി: ഗുജറാത്തിൽ റാഗിംഗിനിരയായ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. ധാർപൂർ പാഠാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു അനിൽ. ഹോസ്റ്റലിലെ മൂന്നാം വർഷ വിദ്യാർഥികൾ അനിൽ ഉൾപ്പെടെയുള്ള മറ്റ് വിദ്യാർഥികളെ മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിയെന്നാണ് ആരോപണം.
തന്നെ സീനിയർ വിദ്യാർഥികൾ മൂന്നുമണിക്കൂർ നിൽക്കാൻ നിർബന്ധിതനാക്കിയതായി അനിൽ പോലീസിന് മരണമൊഴി നൽകിയിട്ടുണ്ട്. മൂന്നാംവർഷ വിദ്യാർത്ഥികളുടെ റാഗിംഗിനിരയായാണ് അനിൽ മരണപ്പെട്ടതെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് ഡീൻ ഹാർദ്ദിക് ഷാ പറഞ്ഞു.അനിലിന്റെ പിതാവ് സംഭവത്തിൽ പരാതി നൽകിയെന്നും അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. എഫ്‌ഐആറിൽ 15 വിദ്യാർഥികളുടെ പേരുകൾ ഉണ്ടെന്നാണ് വിവരം.
<BR>
TAGS : RAGGING | DEATH
SUMMARY : Raging cruelty; After standing still for three hours, the MBBS first year student had a tragic end