ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ 10ന് വാദം വീണ്ടും കേൾക്കും. ലോകായുക്ത അന്വേഷണത്തിൻ്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണയാണ് ഹർജി നൽകിയത്.
ലോകായുക്ത പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഇക്കാരണത്താൽ കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് സ്നേഹമയി ഹൈക്കോടതിയെ സമീപച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കിയെന്നാണ് മുഡ അഴിമതി ആരോപണം. കേസരെ ഗ്രാമത്തിലെ 3.16 ഏക്കര്‍ ഏറ്റെടുത്തതിനുപകരം വിജയനഗറിൽ ഭൂമി അനുവദിച്ചത് സിദ്ധരാമയ്യയുടെ സ്വാധീനഫലമായാണെന്നാണ് ആരോപണം.
50:50 ഇൻസെന്റീവ് പദ്ധതി പ്രകാരം വികസനത്തിനായി ഏറ്റെടുക്കവേ ഭൂമി നഷ്ടപ്പെട്ട വ്യക്തികൾക്ക് മുഡ വികസിപ്പിച്ച സ്ഥലത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പകരം ഭൂമി നൽകും. എന്നാൽ പദ്ധതി പ്രകാരം ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ ബദൽ ഭൂമി ചില വ്യക്തികൾക്ക് ലഭിച്ചെന്നും ആരോപണം ഉയർന്നിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC adjourns hearing till Dec 10 in muda case