തിരുവനന്തപുരം: പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിക്കാനിടയായ സംഭവം അതീവ ദൗര്‍ഭാഗ്യകരമെന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍. സംഭവം വളരെ വേദനയുണ്ടാക്കുന്നുവെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്‌പോർട്ട് കമ്മീഷണർ നാളെ അവിടെ സന്ദർശിക്കും. മദ്യപിച്ചാണ് പലരും വാഹനമോടിക്കുന്നത്. ഹെൽമറ്റില്ലാതെ മൂന്നുപേർ ബൈക്കിൽ പോകുന്ന നിരവധി സംഭവങ്ങളുണ്ട്. എല്ലാം കണ്ടെത്തി പിഴ ചുമത്താനാവില്ല. ആളുകൾ സ്വയം ബോധവാൻമാരാവണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിൽ ആളുകൾക്ക് സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയിലെ പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ പരാതി ലഭിച്ചിരുന്നെങ്കില്‍ ബ്ലാക്ക് സ്‌പോര്‍ട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. ലോറികളില്‍ സ്പീഡ് ഗവര്‍ണര്‍ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതില്‍ ശക്തമായ നടപടി ഉണ്ടാകും. അമിത വേഗതയാണോ അപകട കാരണമെന്നും ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല. അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം സ്ഥലങ്ങള്‍ ശ്രദ്ധിക്കുന്നത്. ട്രാഫിക്ക് മുന്‍കരുതലുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കും. റോഡില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നും പാടില്ലെന്നും വിശദമാക്കിയുള്ള ആപ്പായിരിക്കും പുറത്തിറക്കുകയെന്നും മന്ത്രി പറഞ്ഞു.
ഇന്ന് വൈകുന്നേരം നാലു മണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം നടന്നത്. കോഴിക്കോട്-പാലക്കാട് പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത്.
<BR>
TAGS : PALAKKAD | ACCIDENT
SUMMARY : Palakkad accident is unfortunate; Driver will be tested for drunkenness: Transport Minister seeks urgent report