ബെംഗളൂരു: വ്യാജ മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമം ലംഘിച്ച് ഉത്പാദിപ്പിച്ച 26 മരുന്നുകളാണ് നിരോധിച്ചത്. ഇവയിൽ എട്ടെണ്ണം വ്യാജമോ, 18 എണ്ണം തെറ്റായ ബ്രാന്റുകളോ ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അസിഡിറ്റി, വേദന ഒഴിവാക്കല്‍,കൊളസ്‌ട്രോള്‍, ഇരുമ്പിന്റെ കുറവ്, ശ്വസനവുമായി ബന്ധപ്പെട്ട് മൂക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയ്ക്കാണ് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത്.
സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു വര്‍ഷത്തിനിടെ അഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നു. പന്ത്രണ്ട് കേസുകളില്‍ വിചാരണ തുടരുകയാണ്. ആരോഗ്യവകുപ്പ് നിരോധിച്ച 26 മരുന്നുകളില്‍ ഫാര്‍മ കമ്പനികള്‍ ഗുണനിലവാരമില്ലാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണ്. 26 മരുന്നുകളില്‍ ശ്വസനതടസം കുറയ്ക്കാനുള്ള 10 മരുന്നുകള്‍ നിയമപരമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. കണ്ണിന്റെ വീക്കം കുറയ്ക്കുന്നതിനും കണ്ണുകള്‍ വരണ്ടിരിക്കുന്ന അവസ്ഥ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന നാല് മരുന്നുകള്‍, വേദന, വീക്കം, സന്ധിവാതം, അലര്‍ജികള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ എന്നിവ തെറ്റായ ബ്രാന്‍ഡുകൾ ആണെന്ന് ലേബല്‍ ചെയ്തിട്ടുണ്ട്.
ഗ്ലോക്കോമ, ഉയര്‍ന്ന നേത്രസമ്മര്‍ദ്ദം എന്നിവ ചികിത്സിക്കുന്നതിനും ശസ്ത്രക്രിയ മൂലമുണ്ടാകുന്ന ഓക്കാനം, ഛര്‍ദി എന്നിവ തടയുന്നതിനും ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം ഫോളിങ് ആസിഡിന്റെയും മള്‍ട്ടിവിറ്റമിന്‍ മരുന്നുകളുടെയും മൂന്ന് സാമ്പിളുകളും ഗുണനിലവാരമുള്ളതല്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.
TAGS: KARNATAKA | MEDICINES
SUMMARY: Karnataka health dept flags 26 medicines as misbranded