ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങി കർണാടക. കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടായതിന് പിന്നാലെയാണ് തീരുമാനമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ അറിയിച്ചു. മാര്‍ച്ച് 21 ന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സാങ്കേതികമായി ചില തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രജിസ്റ്റാര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ദേശീയ പാത 766 നവീകരിക്കുന്നതിന് പകരം നഗര്‍ഹോളെ വന്യജീവി സങ്കേതത്തിന് സമീപത്തൂടെയുള്ള കുട്ട – മാനന്തവാടി റോഡ് നവീകരിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാനം അറിയിച്ചിരുന്നു. ഈ റോഡ് പൂര്‍ണതോതില്‍ നവീകരിക്കുന്നതോടെ ദേശീയ പാത 766 പൂര്‍ണമായും അടച്ചിടാമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
കേരള അതിര്‍ത്തി മുതല്‍ ഗുണ്ടല്‍പേട്ടിലെ മദൂര്‍ വരെ 19.5 കിലോമീറ്ററിലാണ് നിലവിൽ രാത്രി യാത്ര നിരോധനമുള്ളത്. 2009 മേയ് 27 നാണ് ദേശീയ പാത 766 ല്‍ ബന്ദീപ്പൂര്‍ വനമേഖലയില്‍ രാത്രി യാത്ര നിരോധിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
TAGS: KARNATAKA | BANDIPUR TRAVEL BAN
SUMMARY: Bandipur traffic curbs, State to file revised affidavit before SC