ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. 28 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഭീകരാക്രമണത്തില്‍ കേരള, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്.
പരുക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണ്. കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം.
ഇടപ്പള്ളി മോഡേണ്‍ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്. മകള്‍ കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്ന് എത്തിയത്. കർണാടക ശിമോഗ സ്വദേശി മഞ്ചുനാഥ് റാവു (47) വും കൊല്ലപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി.
അമിത് ഷാ സംസ്ഥാന, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികള്‍ സ്വീകരിക്കും. ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ ആഭ്യന്തര മന്ത്രി നാളെ സന്ദർശനം നടത്തും. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘവും സൈന്യത്തിന്‍റെ വടക്കൻ മേഖല കമാൻഡറും നാളെ പഹല്‍ഗാമിലെത്തും. ഇന്ന് ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമിലാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്.
പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുല്‍മേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുല്‍മേട്ടില്‍ സഞ്ചാരികള്‍ക്ക് എത്താൻ സാധിക്കൂ.
TAGS : PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack: Death toll rises to 28, army intensifies search