പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ. ജവാൻ പാക് പിടിയിൽ ആയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തിൽ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ കാണുമെന്ന് ബിഎസ്എഫ് ജവാന്റെ ഭാര്യ അറിയിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
പശ്ചിമ ബംഗാൾ ഹുഗ്ലി സ്വദേശി പൂർണം കുമാർ ഷാ ബുധനാഴ്ചയാണ് പാക്ക് പട്ടാളത്തിന്റെ കസ്റ്റഡിലായത്. കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടയിലാണ് പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്ക് പട്ടാളം പിടികൂടിയത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിന്റെ ഭാഗമായാണ് അറസ്റ്റ്.182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് പൂർണം കുമാർ ഷാ.
അതേസമയം പാകിസ്ഥാൻ പിടിയിലുള്ള ജവാന്റെ ഭാര്യയെയും മാതാപിതാക്കളെയും ബിഎസ്എഫ് ഉദ്യോഗസ്ഥർ നേരിൽകണ്ടു. ബിഎസ്എഫ് ജവാൻ പി കെ ഷായെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്ന് കുടുംബത്തെ അറിയിച്ചു. ജവാനെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പുലർത്തിയിട്ടുണ്ട്.
TAGS: NATIONAL | PAKISTAN
SUMMARY: BSF jawan still in Pak custody, officials remain adamant