കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 950ഓളം പേരുണ്ടെന്ന റിപോര്‍ട്ടുമായി എന്‍ഐഎ. ഒരു ജില്ലാ ജഡ്ജിയും പട്ടികയിലുണ്ട്. രണ്ടു വിങ്ങുകളായി തിരിഞ്ഞു തയ്യാറാക്കിയ പട്ടിക കിട്ടിയത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമായ പെരിയാർ വാലിയിൽ നിന്നാണെന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രമാണ് വിവരം പുറത്തുവിട്ടത്. ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എന്‍ഐഎ ഈ വിവരങ്ങൾ നല്‍കിയത്.
ഗ്രൂപ്പിന്റെ ‘റിപോര്‍ട്ടര്‍ വിങ്’, തങ്ങള്‍ക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുകയും തുടര്‍ന്ന് ‘ഹിറ്റ് വിങ്’ അവരെ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഹിറ്റ് ലിസ്റ്റില്‍ പെട്ടവരെ ഇല്ലാതാക്കാന്‍ കേഡര്‍മാര്‍ക്ക് ശാരീരിക-ആയുധ പരിശീലനവും പിഎഫ്ഐ നല്‍കിവരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ആലുവയിലെ പെരിയാര്‍വാലി കാമ്പസ് പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീവ്രവാദത്തിലുള്‍പ്പെടുമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.
2022 ഡിസംബറിൽ ആണ് പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. പിന്നീടത് പിഎഫ് ഐ നിരോധിത കേസുമായി കൂട്ടിച്ചേർത്ത് അന്വേഷണം തുടരുകയായിരുന്നു. അതിനിടെ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അൻസാർ കെപി, സഹീർ കെ വി എന്നിവരാണ് എൻഐഎ കോടതിയെ സമീപിച്ചത്. ഈ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് എൻഐഎയുടെ ഗുരുതര പരാമർശങ്ങൾ.
ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ അധികവും ആർഎസ്എസ് ബിജെപി നേതാക്കളെന്ന് എൻഐഎ സ്ഥിരീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ട റിട്ട. ജഡ്ജി ആലുവ സ്വദേശിയാണ്. ആലുവ സ്വദേശികളായ മറ്റ് രണ്ടു പേരെക്കുറിച്ചും ഹിറ്റ്ലിസ്റ്റിൽ പരാമർശമുണ്ട്. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്ന റിപ്പോർട്ടേഴ്സിന് 36 ചോദ്യങ്ങൾ അടങ്ങിയ ക്വസ്റ്റ്യൻ എയർ നൽകിയിരുന്നുവെന്നും കൃത്യം ആസൂത്രണം ചെയ്യുന്ന രീതി എങ്ങനെയെന്ന് വ്യക്തമാക്കുന്നതാകും ചോദ്യങ്ങളെന്നും എൻഐഎ പറയുന്നു.
SUMMARY: Around 950 people from Kerala on PFI’s hit list; NIA in High Court