കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
സൂംബ ഡാന്‍സിനെതിരെ ചില കോണില്‍ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം എതിർപ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണ്. ഇത് സമൂഹത്തില്‍ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങള്‍ നടത്തുന്നത്. ആരും കുട്ടികളോട് അല്‍പ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങള്‍ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സൂംബയില്‍ ചർച്ച ചെയ്തു തെറ്റിദ്ധാരണ നീക്കാൻ തയ്യാറാണ്. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല വിദ്യാഭ്യാസ വകുപ്പിന്‍റെ പരിഷ്കാരണങ്ങള്‍ക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകള്‍ ഉണ്ടാകാം. സൂംബയില്‍ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കില്‍ സ്കൂള്‍ അധികൃതരെ അറിയിച്ചാല്‍ മതി.
സ്കൂളുകള്‍ക്ക് ഇതില്‍ നിന്നും മാറി നില്‍ക്കാൻ കഴിയില്ല. അല്‍പ വസ്ത്രം ധരിച്ചാണ് കുട്ടികള്‍ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്. രാഷ്ട്രീയമാണ് ഈ വിഷയം എങ്കില്‍ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
SUMMARY: V Sivankutty says Zumba dance will go ahead in schools