ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു. കിരണ്‍കുമാറിന് കോടതി ജാമ്യവും നല്‍കി. വിസ്മയയുടെ മരണത്തില്‍ തനിക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരണ്‍ കുമാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി വരുന്നതു വരെയാണ് കിരണിന് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നല്‍കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 ജൂണ്‍ 21നാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.
വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയായപ്പോള്‍ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്നു കാട്ടി കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞു. പത്തു വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
SUMMARY: Vismaya case: Supreme Court orders bail for accused Kiran Kumar