കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ്‌എൻഡിപി ശാഖാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
കെ എം മാണി സമുദായത്തെ സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞ വെള്ളാപ്പള്ളി, ജോസ് കെ മാണിയെ കുറ്റപ്പെടുത്തുകയും ചെയ്തു. മാണി സാർ സഹായിച്ചിട്ടുണ്ട്. എല്ലാവർക്കും കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്‌എൻഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാല്‍ മകൻ സൂത്രക്കാരനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. താനൊരു വർഗീയവാദിയല്ലെന്നും തന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പറയുമ്പോൾ അത് വർഗീയതയാകും. ലീഗിനോട് പറയേണ്ട കാര്യങ്ങള്‍ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത തനിക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങള്‍ പത്തി താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിന് മുസ്ലീങ്ങള്‍ അല്ലാത്ത എംഎല്‍എമാർ ഇല്ല. എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം മതേതരത്വം പറയുന്നെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
SUMMARY: Vellappally Natesan makes controversial remarks again