ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചിരുന്നു.
‘ഇത് ഞങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും, പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നില്‍ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണെന്ന് വിജയ് എക്‌സില്‍ കുറിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ചികില്‍സയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. അപകടത്തെതുടര്‍ന്ന് ടി വി കെ ജനറല്‍ സെക്രട്ടറി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് നടത്തുന്ന റാലിയില്‍ തിക്കിലും തിരക്കിലും ആറ് കുട്ടികളടക്കം 39 പേർക്കാണ് ജീവൻ നഷ്ടമായത്.
14 സ്ത്രീകളും ഒമ്പത് പുരുഷന്മാരും മരിച്ചു. ഇതില്‍ നിരവധിപേർ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. കരൂരിലെ വേലുസ്വാമിപുരത്ത് ശനിയാഴ്ച രാത്രി നടന്ന വമ്പൻ റാലിക്കിടെയാണ് അപകടമുണ്ടായത്. നിരവധി പേർ പരുക്കേറ്റ് ചികിത്സയിലാണ്. പലരും കുഴഞ്ഞ് വീഴുകയായിരുന്നു. കുട്ടികളെയടക്കം ഉടൻ കരൂർ മെഡിക്കല്‍ കോളജടക്കമുള്ള ആശുപത്രികളിലെത്തിച്ചു.
വിജയ് സംസാരിക്കുമ്പോൾ മൈതാനത്തുണ്ടായിരുന്ന ചിലർ ബോധരഹിതരായി വീഴുകയായിരുന്നു. പിന്നാലെയാണ് ദുരന്തമുണ്ടായത്. തുടർന്ന് വിജയ് പ്രസംഗം നിർത്തി, രക്ഷാപ്രവർത്തനത്തിന് പോലീസിന്റെ സഹായം തേടി. വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കുന്നതും കാണാമായിരുന്നു.
SUMMARY: Karur tragedy: Vijay announces Rs 20 lakh financial assistance to families of deceased