റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു വയസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ റാഞ്ചിയില്‍ നിന്നുള്ള ഉന്നതതല മെഡിക്കല്‍ സംഘം അടിയന്തര അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡ് സർക്കാർ ആരോഗ്യ സേവന ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
മെഡിക്കല്‍ സംഘ വെസ്റ്റ് സിംഗ്ഭൂം ജില്ലയില്‍ ചൈബാസയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. തലസീമിയ ബാധിതനായ കുട്ടിക്ക് ചൈബാസ സദർ ആശുപത്രിയിലെ രക്തബാങ്കില്‍ വെച്ച് എച്ച്‌ഐവി ബാധിത രക്തം നല്‍കിയതായി കുടുംബം ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. കുട്ടിക്ക് രക്തബാങ്കില്‍ നിന്ന് ഏകദേശം 25 യൂണിറ്റ് രക്തം സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് ഏഴുവയസുകാരന് എച്ച്‌ഐവി പോസിറ്റീവായതെന്ന് ജില്ലാ സിവില്‍ സർജൻ ഡോ. സുശാന്തോ മജി പറഞ്ഞു. എങ്കിലും, മലിനമായ സൂചികള്‍ അടക്കമുള്ള മറ്റ് കാരണങ്ങളാലും എച്ച്‌ഐവി അണുബാധ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറക്ടർ ഓഫ് ഹെല്‍ത്ത് സർവീസസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സദർ ഹോസ്പിറ്റലിലെ രക്തബാങ്കിലും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലും പരിശോധന നടത്തിയ ശേഷം ചികിത്സയിലുള്ള കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ തലാസീമിയ രോഗികള്‍ക്ക് രോഗബാധിതമായ രക്തം തന്നെയാവാം നല്‍കിയതെന്നാണ് സൂചന. പരിശോധനയ്ക്കിടെ രക്തബാങ്കില്‍ ചില ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അവ പരിഹരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡയറക്ടർ ഓഫ് ഹെല്‍ത്ത് സർവീസ് അധികൃതർ വ്യക്തമാക്കി.
SUMMARY: Serious lapse at government hospital; Five children infected with HIV after receiving blood














