ബെംഗളൂരു: ഭട്കലില്‍ നദിയില്‍ കക്ക വാരാനിറങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം 11 ആയി. ഉത്തര കന്നഡയിലെ ഷിരാലി ഗ്രാമത്തിന് സമീപമുള്ള തട്ടെ ഹക്കാലു നദിയിലായിരുന്നു സംഭവമുണ്ടായത്. ഉപജീവനത്തിന് പരമ്പരാഗതമായി കക്കകൾ ശേഖരിക്കുന്ന ഗ്രാമീണര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പരുക്കേറ്റ മൂന്ന് പേരെ ഉഡുപ്പിയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, ഷിരാലി ഗ്രാമത്തിൽ നിന്നുള്ള 14 പേർ നദിയിൽ നിന്ന് കക്കകൾ ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു. നദീതീരങ്ങളിലും തീരപ്രദേശങ്ങളിലുമുള്ള തദ്ദേശവാസികൾ ഓരോ സീസണിലും നടത്തുന്ന ജോലിയാണിത്. നദിയില്‍ പെട്ടെന്ന് ജലപ്രവാഹം വർദ്ധിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. പ്രദേശത്ത് മഴ പെയ്തതും കടലിൽ നിന്നുള്ള വേലിയേറ്റവുമാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയാക്കിയതെന്നാണ് സൂചന. പോലീസും പ്രദേശവാസികളും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Accident while collecting mussel in Bhatkal; Death toll rises to 11
















