ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സർക്കാരിലേക്ക് കോൺഗ്രസ്. കോൺഗ്രസിന്റെ മന്ത്രിമാരെ നിശ്ചയിച്ചു. എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവർ മന്ത്രിമാരാകും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ ഇവർ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 59 വർഷത്തിന് ശേഷമാണ് തമിഴ് നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിയ്ക്കുന്നത്. 1967ന് ശേഷമാണ് കോൺഗ്രസിന് തമിഴ്നാട്ടിൽ മന്ത്രിസ്ഥാനം ലഭിക്കുന്നത്.
മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി കെ സി വേണുഗോപാൽ എക്‌സിലെ കുറിപ്പിൽ അറിയിച്ചു. ‘ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ്’. കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു
കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ പാർട്ടികളെ മന്ത്രിസഭയിലേയ്ക്ക് ടിവികെ ക്ഷണിച്ചിരുന്നു. പാർട്ടിയുടെ ഉന്നതതല യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് വിസികെ അറിയിച്ചു. മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. അതേസമയം എഐഎഡിഎംകെ -എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിയ്ക്കുമെന്ന് ഇടത് പാർട്ടികളും വിസികെയും പ്രഖ്യാപിച്ചു. എഐഎഡിഎംകെ മന്ത്രിസഭയിൽ അംഗമാകില്ലെന്ന് വിടുതലൈ സിരുത്തൈകൾ കക്ഷി അധ്യക്ഷൻ തിരുമാവലവൻ പറഞ്ഞു.
മെയ് 10നാണ് ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. സർക്കാരിനെ പിന്തുണക്കുന്ന സഖ്യകക്ഷികൾക്ക് അർഹമായ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു. കൂടിയാലോചനകൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കുമെന്നാണ് വിവരം
SUMMARY: After 59 years, Congress gets a ministerial berth in Tamil Nadu; Congress has two ministers in the TVK government















