പാലക്കാട്: പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണ്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 166 പേര്‍ക്ക് രോഗബാധയുണ്ടായി. ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (58), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സംസ്ഥാനത്ത് ദിനം പ്രതി പകർച്ചവ്യാധികൾ പടരുകയാണ്. ഇന്ന് 70 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ രോഗങ്ങൾ ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടുന്നത്. ഈ മാസം മാത്രം 1630 പകർച്ചവ്യാധിക്കേസുകളും ആറ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് 13533 പേരാണ് പകർച്ച പനി ബാധിച്ചു ചികിത്സ തേടിയത്.
SUMMARY: Another H1N1 death in Palakkad district
















