ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് ഇന്ന് മാധ്യമങ്ങളെ കാണും. ഡല്‍ഹിയില്‍ വെച്ച് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കും. കണ്ണൂര്‍ സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തില്‍ സുധാകരന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. അതേസമയം അവസാനശ്രമമെന്ന നിലയിൽ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാട്. സുധാകരന്റെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്തിയാല്‍ മറ്റ് എംപിമാരും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്തു വരുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. എംപിമാരായ കെ രാഘവുനും അടൂര്‍ പ്രകാശും ശാഫി പറമ്പിലും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് നിലപാട് വിലങ്ങുതടിയാവുകയായിരുന്നു. സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഇന്നലെ പുറത്തിറങ്ങിയെങ്കിലും സുധാകന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം കണ്ണൂര്‍ ഡി.സി.സി ഓഫിസിന് മുന്നിൽ കെ.സുധാകരന് വേണ്ടി ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ.സുധാകരൻ എത്തും എന്നാണ് ഫ്ളക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും എഴുതിയിട്ടുണ്ട്.
SUMMARY: Candidate selection; K. Sudhakaran dissatisfied, will address media today















