തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതി മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം നാളെ ഡല്‍ഹിയിലെത്തുമെന്നും അവിടെ നിന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അന്തിമ സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ദുർഭരണം അവസാനിക്കാൻ ഇനി 26 ദിവസങ്ങൾ മാത്രം. കേരളം കാത്തിരിക്കുകയാണ്. ഈ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങൾ പുതുയുഗപ്പിറവിക്ക് തുടക്കമിടും. പൂർണമായ പ്രതീക്ഷയോടുകൂടി നിറഞ്ഞ ആത്മവിശ്വാസത്തോടുകൂടി ടീം യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ തയ്യാറാണെന്നും വി ഡി സതീശൻ പറഞ്ഞു.
മുസ്ലിം ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ല. അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം ഫൈനൽ ഘട്ടത്തിലാണെന്നും വി ഡി സതീശൻ പറഞ്ഞു. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Candidates will be announced within 24 hours, no arguments for seats, Team UDF will come to power – VD Satheesan
















