മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചിലെ അണുബാധയും നിർജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാൻസറിനെ അതിജീവിച്ച നേതാവാണ് ശരദ് പവാർ. ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശരദ് പവാർ വീല്‍ചെയറില്‍ ഇരുന്നാണ് സത്യപ്രതിജ്ഞ ചെയ്തത്.
അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് ബാരാമതിയില്‍ നാളെ നടക്കാനിരിക്കെ ശരദ് പവാറിന് വോട്ട് ചെയ്യാൻ കഴിഞ്ഞേക്കില്ല. 1967 മുതല്‍ പവാർ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല.
SUMMARY: Chest infection; Sharad Pawar hospitalized















