ബെംഗളൂരു: പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മൊബൈൽഫോൺ, സാമൂഹിക മാധ്യമ ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിന് നടപടികളുമായി കര്‍ണാടക. ഇതിനായി പുതിയ ‘ഡിജിറ്റല്‍ ഡിറ്റോക്‌സ്’ നയത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തിറക്കി.
ചെറിയ കുട്ടികൾ മൊബൈൽഫോൺ അടക്കമുള്ള ഉപകരണങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിലേക്ക് വളരുക എന്നതാണ് ഡിജിറ്റൽ ഡീടോക്സ് നയത്തിന്റെ ലക്ഷ്യം. സ്കൂളുകളും അധ്യാപകരും വിദ്യാർഥികളെ ഡിജിറ്റൽ പെരുമാറ്റം സജീവമായി പഠിപ്പിക്കണമെന്നും, അവരുടെ സ്ക്രീൻ സമയം നിരീക്ഷിക്കണമെന്നും, അമിത ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടണമെന്നും കരട് നയം അനുശാസിക്കുന്നു. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്‌ക്രീന്‍ ഉപയോഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
നയത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ‘ഡിജിറ്റല്‍ വെല്‍നസ് കമ്മിറ്റികള്‍’ രൂപീകരിക്കും. കുട്ടികളിലെ സാങ്കേതിക അടിമത്തത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുക, അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതല. ഇതുകൂടാതെ, ഡിജിറ്റല്‍ സാക്ഷരതയും ഓണ്‍ലൈന്‍ സുരക്ഷാ പാഠങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കരട് നയത്തില്‍ നിര്‍ദേശമുണ്ട്. സൈബര്‍ ഭീഷണികള്‍, ഓണ്‍ലൈന്‍ ചൂഷണം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനും നിര്‍ദേശമുണ്ട്. വീട്ടില്‍ കുട്ടികള്‍ക്കായി കൃത്യമായ സ്‌ക്രീന്‍ ടൈം പരിധികള്‍ നിശ്ചയിക്കാനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ഔട്ട്ഡോര്‍ കളികളിലും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലും കുട്ടികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും നയം നിര്‍ദ്ദേശിക്കുന്നു.
SUMMARY: Children’s screen time limited to one hour; Karnataka set to implement digital detox policy















