കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോഴിക്കോട് മറിപ്പുഴ സ്വര്‍ഗംകുന്ന് ഭാഗത്ത് നിന്നാണ് ആദ്യം പ്രവര്‍ത്തി തുടങ്ങുന്നത്. അതീവസുരക്ഷയോടെയാണ് ബ്ലാസ്റ്റിംഗ് കര്‍മ്മം നിര്‍വഹിച്ചത്.
നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
സംസ്ഥാനത്ത് കിഫ്ബിയിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കി മുന്നേറുന്നതിൻ്റെ ഭാഗമായാണ് നിർമാണത്തിലെ സുപ്രധാന ഘട്ടമായ പാറ തുരക്കൽ ആരംഭിച്ചത്.
കർശന നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ മൂന്ന് സൈറണുകൾ മുഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റിങ് നടന്നത്. എട്ട് കിലോമീറ്ററിലധികം (8.735 കിലോമീറ്റർ) ദൈർഘ്യമുള്ള നാലുവരി തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി നിർവഹിച്ചത്. കേരളത്തിൻ്റെ വികസന പദ്ധതികളിൽ നാഴികക്കല്ലായി മാറാൻ പോകുന്ന തുരങ്കപാത യാഥാർഥ്യമാകാൻ ഇനി നാല് വർഷത്തെ കാത്തിരിപ്പ് മാത്രം.
തുരങ്കപാതയുടെ അവസാന ഭാഗമായ മേപ്പാടി മീനാക്ഷിയിലും നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയായ ‘കട്ട് ആൻഡ് കവർ’ രീതി ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. മണ്ണ് ഓരോ തട്ടുകളായി എടുത്ത ശേഷം മണ്ണിടിച്ചിൽ ഒഴിവാക്കാനായി സിമൻ്റ് മിശ്രിതം പൂശി അടയ്ക്കുന്നതാണ് ഈ രീതി. മലയോര പാതയുടെ ഭാഗമായ മേപ്പാടി – ചൂരൽമല റോഡിൽ നിന്നും ഏതാണ്ട് 140 മീറ്റർ ഉള്ളിലേക്ക് മാറിയാണ് നിലവിൽ പാറ തുരക്കൽ നടക്കുന്നത്. സാങ്കേതിക വിദഗ്ധർ അടക്കം മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരക്കുക. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്കനിർമാണം. 2,043 കോടി രൂപയാണ് പദ്ധതി ചിലവ്.
SUMMARY: Construction of the Wayanad tunnel has begun.
















