ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് കര്‍ണാടകയില്‍ യുവതി ജീവനൊടുക്കി. ബെല്ലാരി ജില്ലയിലെ കാംപ്ലി പട്ടണത്തിലാണ് സംഭവം. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തരമായ മാനസിക പീഡനത്തെ തുടർന്ന് 24 കാരിയായ ഐശ്വര്യയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും മാതാവും മാനസികമായി നിരന്തരം പീഡിപ്പിച്ചതോടെ യുവതി ജീവനൊടുക്കി എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപ് കുമാറിനെയും ഇയാളുടെ അമ്മയെയും കാംപ്ലി പോലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് കുമാർ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടറാണ്. രാജ്യത്തെ ഒന്നടങ്കം നടുക്കിയ നവവധു ത്വിഷ ശർമയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് സമാനമായ മറ്റൊരു കേസ് കൂടി റിപ്പോർട് ചെയ്തിരിക്കുന്നത്.
ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ഐശ്വര്യയെ കടുത്ത മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. ഇതിന് പുറമെ സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനമുണ്ടായി. സ്വന്തം അമ്മ ഐശ്വര്യയെ ക്രൂരമായി പീഡിപ്പിച്ചിട്ടും ഭർത്താവായ പ്രദീപ് കുമാർ ഭാര്യയെ പിന്തുണയ്ക്കാൻ തയ്യാറായില്ലെന്നും സംരക്ഷിച്ചില്ലെന്നും കുടുംബം പരാതിപ്പെടുന്നു.
ഭർതൃവീട്ടിലെ കടുത്ത മാനസിക പീഡനം സഹിക്കവയ്യാതെ ഐശ്വര്യ സ്വന്തം പിതാവിന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അവിടെവെച്ചാണ് യുവതി തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് താൻ നേരിട്ട ക്രൂരതകളും അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും ഐശ്വര്യ എഴുതിവെച്ചിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പോലീസ് വ്യക്തമാക്കി.
SUMMARY: Dowry harassment; 24-year-old woman took her own life, veterinarian and mother arrested
















