കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ കനത്ത തോൽവിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ജനങ്ങൾ ഒരു മാറ്റമാണ് ആഗ്രഹിച്ചതെന്നും ആ ജനവിധി തങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ പരാജയം സിപിഐ എമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ലെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
“ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. ആ ജനവിധി ഞങ്ങൾ പൂർണമായും അംഗീകരിക്കുന്നു. ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങൾ ഞങ്ങൾ തരണംചെയ്തിട്ടുണ്ട്. ഒരുസംശയവുമില്ല, കൂടുതൽ ജനപിന്തുണയോടെ കൂടുതൽ കരുത്തോടെ സിപിഎമ്മും എൽഡിഎഫും തിരിച്ചുവരും.”- പ്രതിപക്ഷനേതാവ് പറഞ്ഞു.
“നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. മാതൃകാപരമായ രീതിയിൽ കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളത്തിന് ഉയർന്നുവരാൻ കഴിഞ്ഞു എന്നുതന്നെയാണ് ഞങ്ങൾ കാണുന്നത്. ഇതിന് തുടർച്ചവേണം. ആ തുടർച്ച ഞങ്ങൾക്ക് മാത്രമേ നടത്താനാവൂ എന്ന് പറയുന്നില്ല. ആ നിർബന്ധവും ഞങ്ങൾക്കില്ല. ജനവിധി വന്നിരിക്കുന്നു. ആ വിധിയുടെ ഭാഗമായി തുടർപ്രവർത്തനങ്ങൾ നടത്തേണ്ടത് യുഡിഎഫ് സർക്കാരാണ്. യുഡിഎഫ് സർക്കാർ നാടിന്റെ അഭിവൃദ്ധിക്ക്, ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്നവയെല്ലാം നടപ്പാക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. അത് നടപ്പാക്കുമ്പോൾ ക്രിയാത്മകമായ പിന്തുണയും നൽകും. അതിൽനിന്ന് വ്യത്യസ്തമായി ഏതെങ്കിലും തരത്തിൽ നാടിന്റെ താത്പര്യത്തിനോ ജനങ്ങളുടെ ക്ഷേമത്തിനോ വിരുദ്ധമായ നടപടികളുണ്ടായാൽ അവയെല്ലാം അതിശക്തമായി എതിർക്കുന്ന നിലപാട് സ്വീകരിക്കും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.” – പിണറായി വിജയൻ വ്യക്തമാക്കി.
SUMMARY: This defeat should not be considered the end of the CPIM or the LDF; Will come back with more people’s support: Pinarayi Vijayan















