കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി പോരാടിയെന്നും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടിയെന്നും കുറിപ്പിൽ പറയുന്നു. രാജി തിടുക്കത്തിൽ എടുത്ത തീരുമാനമോ ഏതെങ്കിലും പ്രത്യേക സംഭവത്തോടുള്ള പ്രതികരണമോ അല്ല എന്ന് പറഞ്ഞ ഇരുവരും പുരുഷാധിപത്യവും അധികാര മോഹവും ‘അമ്മ’യെ ദുർബലപ്പെടുത്തിയെന്ന് ആരോപിക്കുകയും ചെയ്തു. പടിയിറങ്ങുന്നത് പിന്മാറ്റമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് ഇരുവരും പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉണ്ടായ രാജികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങള്‍ ആയിരുന്നുവെന്നും നടിമാരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
മലയാള സിനിമാ ലോകത്തെ മാറ്റിമറിച്ച പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അമ്മയ്ക്കുള്ളിൽ വലിയ ഭിന്നതകൾ രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങൾ സംഘടനയിൽ വരുത്തേണ്ട ആഭ്യന്തര പരാതി പരിഹാര സെൽ ഉൾപ്പെടെയുള്ള പരിഷ്കരണങ്ങൾക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഈ ആവശ്യങ്ങളോടൊന്നും അനുകൂലമായ സമീപനമല്ല നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഇരുവരുടെയും രാജി സൂചിപ്പിക്കുന്നത്.
സംയുക്ത പ്രസ്താവന പൂർണരൂപത്തിൽ
ഇന്ന് ഞങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവെക്കുകയാണ്. ഇത് എഎംഎംഎയിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ല.
ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.
ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീട് എന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി.
അധികാരത്തിന്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്.
View this post on Instagram
SUMMARY: Resignation from ‘Amma’ again; Revathi and Padmapriya resign from primary membership















