തിരുവനന്തപുരം: ക്ഷേത്ര നഗരമായ ഗുരുവായൂരുമായി ബന്ധപ്പെട്ട വിദ്വേഷ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. ഗുരുവായൂര്‍ റിട്ടേണിംഗ് ഓഫീസറുടെ പരാതിയില്‍ മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് കേസെടുത്തത്. പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസ്. ചുമത്തിയത് മൂന്നു വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വിവാദ പരാമർശത്തിന്റെ പേരിൽ ലഭിച്ച പരാതിയെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം തൃശൂർ ജില്ല കലക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എം എല്‍ എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എം എല്‍ എ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു. മലപ്പുറം ജില്ലയെ കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമര്‍ശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വിദ്വേഷ പരാമര്‍ശം നടത്തിയതിന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയും കെ എസ് യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു. ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.
SUMMARY: Hate speech: Case filed against BJP candidate B. Gopalakrishnan, controversial video removed















