തിരുവനന്തപുരം: മാര്‍ച്ച് 23 നുള്ളില്‍ 18 വയസ്സുപൂര്‍ത്തീകരിച്ചവര്‍ക്കെല്ലാം വോട്ടവകാശം നല്‍കുമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനം തിരുത്തി. മാര്‍ച്ച് 15ന് ശേഷം പേര് ചേര്‍ത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ടില്ലെന്നാണ് പുതിയ പ്രഖ്യാപനം. 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
അപേക്ഷ സ്വീകരിച്ച് വോട്ടർപ്പട്ടികയിൽ ഇടം പിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി വേണ്ടത് 10 ദിവസമാണ്. ആയതിനാൽ മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുകയെന്നും തിരഞ്ഞെടുപ്പ് കമീഷൻ പറയുന്നു.
അന്തിമ സപ്ലിമെന്ററി പട്ടിക 24ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് അപേക്ഷകൾ പരിഗണിക്കാതിരിക്കുന്നത്. പ്രവാസികൾക്കായുള്ള ഫോം 6 എ, താമസസ്ഥലം മാറ്റുന്നതിനുള്ള ഫോം 8 എന്നിവ സമർപ്പിച്ചവരെയെല്ലാം കമീഷന്റെ പുതിയ നിലപാട് പ്രതികൂലമായി ബാധിക്കും. എസ് ഐ ആറിന്റെ ഭാഗമായി പലരും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയിരുന്നു. ഈ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികളെ വലിയ രീതിയില്‍ ബാധിക്കും. തിരഞ്ഞെടുപ്പ് കമീഷ്ണറുടെ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ ആലോചിക്കുന്നുണ്ട്.
SUMMARY: No more adding names to voter list; only those who applied before the 15th can vote















