സുല്‍ത്താൻ ബത്തേരി: വയനാട് പൂമല സ്വദേശി ഹേമചന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി ലീബയെ കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഉളിക്കല്‍ സ്വദേശിനിയായ ലീബയ്ക്കെതിരെ നേരത്തെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റിലായ ലീബയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ നിർണായക കണ്ണിയായ ലീബയുടെ അറസ്റ്റ് അന്വേഷണത്തില്‍ കൂടുതല്‍ നിർണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 24-നാണ് ഹേമചന്ദ്രനെ കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയത്.
പണം തട്ടിയെടുക്കാനായി ഹണി ട്രാപ്പില്‍ കുടുക്കിയാണ് ഇയാളെ വിളിച്ചുവരുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടർന്ന് ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചുമൂടിയെന്നാണ് കേസ്. ജൂണില്‍ വനമേഖലയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് അത് ഹേമചന്ദ്രന്റേതാണെന്ന് സ്ഥിരീകരിച്ചത്. ഈ ശാസ്ത്രീയ തെളിവാണ് കേസിന്റെ അന്വേഷണത്തില്‍ നിർണായക വഴിത്തിരിവായത്.
SUMMARY: Hemachandran murder case; Main accused caught in honey trap arrested at airport
















