തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടാനെത്തിയ തന്റെ മോശം വീഡിയോകളും ക്ലിപ്പുകളുമെടുത്ത് ചിലർ പ്രചരിപ്പിച്ചെന്ന് നടി അന്ന രേഷ്മ രാജൻ. ആ ഭക്തിസാന്ദ്രമായ നിമിഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് ഇത്തരം പ്രവർത്തികള്‍ നടത്തുമെന്ന് താൻ വിചാരിച്ചിട്ടില്ലെന്നും ഏതെങ്കിലും ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അന്ന പറയുന്നു. ആദ്യമായാണ് താൻ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയതെന്ന് അന്ന കുറിച്ചു.
‘കൈകൂപ്പി, കണ്ണുനീരോടെ’ എന്ന് തുടങ്ങുന്ന കുറിപ്പിലാണ് അന്ന തന്റെ അനുഭവം പങ്കുവച്ചത്. ‘അതിഭയങ്കരമായ ചൂടില്‍ വിറകടുപ്പിന് മുന്നിലിരുന്ന് അമ്മയുടെ നാമം ജപിച്ച് പൂർണ വിശ്വാസത്തോടെയാണ് ഞാൻ പൊങ്കാലയിട്ടത്. ആ പരിശുദ്ധമായ നിമിഷങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് കണ്ടപ്പോള്‍ വലിയ സങ്കടം തോന്നി.’അന്ന രാജൻ പറയുന്നു. പൊങ്കാലയ്ക്കിടെ മോശമായ രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചതിലും അന്ന പരാതി ഉന്നയിച്ചിട്ടുണ്ട്.
അന്നാ രാജന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്:
കൂപ്പുകൈകളോടെ, നിറഞ്ഞ കണ്ണുകളുമായി…
എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ആറ്റുകാല്‍ അമ്മയുടെ തിരുനടയില്‍ പൊങ്കാല സമർപ്പിക്കാൻ എത്തിയത്. കൊടും ചൂടിലും വിറകടുപ്പിന് മുന്നിലിരുന്ന്, അമ്മയുടെ നാമങ്ങള്‍ ഉരുവിട്ട് തികഞ്ഞ ഭക്തിയോടെ മാത്രമാണ് ഞാൻ അവിടെ നിന്നത്.
ആ പുണ്യ നിമിഷങ്ങള്‍ക്കിടയില്‍, നിർഭാഗ്യവശാല്‍ ചില അനാവശ്യ വീഡിയോകളും ക്ലിപ്പുകളും പകർത്തുകയും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. മാധ്യമപ്രവർത്തകർ ഉള്‍പ്പെടെ ചുറ്റുമുള്ള എല്ലാവരെയും ഞാൻ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ദിവസത്തെ എന്റെ ഭക്തിയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ എടുത്തുകാട്ടി പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് വിഷമം തോന്നി.
എന്റെ സാരിയോ, ഭാവങ്ങളോ, മറ്റെന്തെങ്കിലുമോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാൻ ആത്മാർത്ഥമായി മാപ്പപേക്ഷിക്കുന്നു. ഒരിക്കലും അങ്ങനെ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.
അമ്മയ്ക്ക് എന്റെ മനസ് അറിയാം. ആ ചിരിക്ക് പിന്നിലെ പ്രാർത്ഥനയും ആത്മാർത്ഥതയും വെയിലില്‍ സഹിച്ച ബുദ്ധിമുട്ടുകളും അമ്മ കാണുന്നുണ്ട്. എനിക്ക് ആ സത്യം മാത്രം മതി.
എല്ലാം ആറ്റുകാല്‍ അമ്മയുടെ പാദങ്ങളില്‍ സമർപ്പിച്ചുകൊണ്ട്, അമ്മയുടെ എളിയ ഭക്തയായി ഞാൻ എന്നും നിലകൊള്ളും.
SUMMARY: ‘Unnecessary videos were taken and circulated during Pongala, I apologize for causing inconvenience to devotees’: Actress Anna Rajan
















