തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ, പദ്ധതിക്കെതിരായ തന്റെ ‘അറബിക്കടല്‍’ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി. അറബിക്കടലിനപ്പുറം മറ്റൊരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ പിഎം ശ്രീ പദ്ധതിയെ അവിടേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഷാജി പറഞ്ഞു.
പിഎം ശ്രീ അറബിക്കടലില്‍ വലിച്ചെറിയണമെന്നത് താൻ പറഞ്ഞ രാഷ്ട്രീയമാണെന്നും അധികാരത്തിലെത്തിയതുകൊണ്ട് ആ നിലപാടില്‍ മാറ്റമില്ലെന്നും ഷാജി വ്യക്തമാക്കി. എന്നാല്‍ ഉത്തരവാദിത്തമുള്ള സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബിക്കടലില്‍ എറിയുമെന്ന പരാമർശമാണ് വലിയ ചർച്ചയായത്. തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ഷാജി വ്യക്തമാക്കി. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക് എന്ന പരിപാടിയിലായിരുന്നു ഷാജിയുടെ പരാമർശം. പിഎം ശ്രീ നടപ്പാക്കരുത് എന്ന ലീഗ് നിലപാട് തന്നെയാണ് ഷാജി വ്യക്തമാക്കിയത് എന്നാണ് സൂചന.
പിഎം ശ്രീയില്‍ നിന്ന് പിൻമാറണമെന്നാണ് എല്ലാവരുടെയും മനസ് പറയുന്നത് എന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനവികാരം മാനിക്കണമെന്നും യുഡിഎഫ് അന്തിമ തീരുമാനമെടുക്കുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
SUMMARY: ‘PM SHRI should be thrown into a sewer across the Arabian Sea’; K.M. Shaji reiterates his stance
















