പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങില്‍ വിദ്യാർഥികളെ വേദിയില്‍ വിളിച്ചുവരുത്തി ശാസിച്ച് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. വിലാസം തെറ്റി എഴുതി എന്ന് പറഞ്ഞാണ് കുട്ടികളെ ശാസിച്ചത്. ജലീല്‍ ചെയ്തത് നെറിവുള്ള ഒരാളും ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍ പറഞ്ഞു. കെ . ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എംഎസ്‌എഫ് ആവശ്യപ്പെട്ടു.
മണ്ണാർക്കാട് നഗരസഭ 19,20,22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി. ജലീല്‍. സദസിലിരുന്ന കുട്ടിയോട് വേദിയില്‍ നിന്ന് എടോ , നിനക്ക് അഡ്രസ് എഴുതാൻ അറിയോ എന്നാണ് എല്ലാവരുടെയും മുന്നില്‍ വിളിച്ചു ചോദിക്കുന്നത്. ഹിന്ദിയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെയാണ് വേദിയിലേക്ക് വിളിച്ചത്.
ശേഷം ഹിന്ദിയില്‍ അച്ഛൻ്റെയും അമ്മയുടെയും പേരും അഡ്രസും എഴുതാൻ ആവശ്യപ്പെട്ടു. ചില തെറ്റുകള്‍ വന്നതിനു പിന്നാലെയാണ് ജലീലിൻ്റെ ശാസന. കുട്ടിയുടെ ചെവിയില്‍ നുള്ളുന്നതും അപമാനിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വായനശീലം വർധിപ്പിക്കണമെന്നും, കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അറിവ് വർധിപ്പിക്കാൻ വേണ്ടിയാവണമെന്നും ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.
SUMMARY: KT Jaleel insults children at a felicitation ceremony.















