▪️ വല്ലപ്പുഴ ചന്ദ്രശേഖരന്‍
ഇ.പി രാജഗോപാലന്‍ മാഷിന്റെ ‘വായനക്കാരന്‍ എംടി’ എന്ന
പുസ്തകത്തിലെ ഒരു വരി സൂചിപ്പിച്ചുകൊണ്ടു തുടങ്ങാം. അതിങ്ങനെ
”വെറും ആത്മസുഖത്തിനായി മാത്രമല്ല ചിലര്‍ വായനയെ
സമീപിക്കുന്നത്. വായനകൊണ്ട് തന്നെയാവും അവര്‍ പ്രശ്‌നങ്ങള്‍ ഒരു
സമാന്തര പ്രകൃതിയെ പോലെ നില്‍ക്കുന്ന ലോകം ദേശം നാട് തുടങ്ങിയ
ധാരണകളില്‍ എത്തിച്ചേരുന്നത്. വായന അവര്‍ ലോകായനത്തിനായി
ഒരുക്കുന്നു” ഈ കഥയുടെ വായനാനുഭവംവും ഒരു ലഘു
നിരൂപണക്കുറിപ്പ് എഴുതുവാനുള്ള പ്രചോദനവും മേല്‍വരികളിലുണ്ട്.
താരതമ്യമല്ലെങ്കിലും ഇതിനുമുമ്പ് എന്‍.എസ് മാധവന്റെ ‘പാലു
പിരിയും നേരം’, സുരേഷ് കോടൂരിന്റെ ‘ഡിമെന്‍ഷ്യ’ തുടങ്ങിയ
കഥകള്‍ വായിച്ച അനുഭവങ്ങളുമുണ്ട്.
പ്രോത്സാഹജനകമായ അഭിനന്ദനങ്ങളോടൊപ്പം തന്നെ
വിലയിരുത്തല്‍, നിരൂപണം എന്നീ പ്രക്രിയകള്‍ സര്‍ഗ്ഗാത്മക
സാഹിത്യമുന്നേറ്റങ്ങള്‍ക്ക് അനിവാര്യമാണെന്നാണ് എന്റെ നിഗമനം.
നമുക്ക് ചുറ്റും നടക്കുന്ന ആഴത്തിലുള്ള സമകാലിക സാമൂഹിക
പ്രശ്‌നങ്ങളോട് പ്രകടനാപരവും ശക്തമായ പ്രതിബദ്ധതയുമുള്ള ഒരു
സര്‍ഗാത്മക ആവിഷ്‌കാരമാണ് ലച്ചി എന്ന കഥ. മാത്രമല്ല
പ്രതികരിക്കാനാകാത്ത വിധം ഒരു അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍
അതിനോട് സര്‍ഗാത്മക പ്രതിരോധം സൃഷ്ടിക്കുവാന്‍ എഴുത്തുകാര്‍ക്ക്
പ്രതിബദ്ധതയുണ്ടെന്നുകൂടി ഈ കഥയുടെ ഇതിവൃത്തത്തിലൂടെ
കഥാകാരന്‍ തെളിയിക്കുന്നു
🔳 കഥയിലെ ചില ഭാഗങ്ങളിലൂടെ
നാട്ടിനിന്നും നഗരത്തിലെത്തി ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന
ലിവിങ് പാര്‍ട്ണര്‍മാരായ റോഷ്ണി-ഷാനുവിന്റെ സ്വന്തമായൊരു
ഫ്‌ലാറ്റെന്ന സ്വപ്നം സഫലീകരിച്ചതും തുടര്‍ന്നുള്ള ബാങ്ക് ലോണ്‍
ബാധ്യതകള്‍, കാലത്തിനാവശ്യമായ സൗകര്യങ്ങള്‍ അതില്‍
ഒരുക്കുന്നതിനുള്ള പെടാപ്പാടുകളുടെയൊക്കെ പശ്ചാത്തല
വിവരണത്തിനിടയ്ക്കാണ് റോഷ്‌നിക്ക് ‘ആര്യവര്‍ത്തം’ പോലീസ്
സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ വരുന്നത്.
”ഇക്കാലത്ത് സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയുമൊക്കെ
പേരുമാറ്റങ്ങള്‍ രാജ്യത്ത് സ്ഥിരമായതിനാല്‍ ഓര്‍മയില്‍ തങ്ങിയിരുന്നില്ല.
പേരിലെ അവ്യക്തത കാരണം പഴയ ആസാദാബാദല്ലേ? എന്ന
റോഷ്ണിയുടെ സംശയത്തോട് ”ഈ സ്ഥലത്തിന്റെ പേര്
മാറിയതൊന്നും അറിയില്ലേ” ‘പോലിസുകാരിയുടെ സ്വരം
പരുക്കനാകുന്നത്’ സമൂഹത്തില്‍ ദ്രുതഗതിയില്‍ രൂപപ്പെട്ടുവരുന്ന പക
വേര്‍തിരിവുകള്‍ ചരിത്രനിര്‍മ്മാര്‍ജന പ്രവണതകള്‍ തുടങ്ങിയ
യാഥാര്‍ത്ഥ്യങ്ങളെയാണ് ‘ആര്യവര്‍ത്തം പോലീസ് സ്റ്റേഷന്‍’ എന്ന
പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്.
തീവ്രമതാത്മക ഉന്നതകുല ജാതിചിന്തകള്‍ക്കും
അതിനോടണിചേരുന്ന സാമ്പത്തിക ശക്തികള്‍ക്കും വേരോട്ടമുള്ള പുതിയ സാമൂഹ്യക്രമങ്ങളും അനീതികള്‍ക്കു പ്രോല്‍സാഹനമാകുന്ന ഭരണകൂട സംവിധാനങ്ങളും നിഷ്പക്ഷ ‘പക്ഷ’ങ്ങളുടെ കുറ്റാര്‍ഹമായ പിന്തുണകളും കൂടിച്ചേരുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ട,
പ്രതികരിക്കാനാകാത്ത, നിസ്സഹായകരുമായ ഒരു സമൂഹത്തിന്റെ
യാതനകളാണ് കഥാകാരന്‍ കഥ ലളിതവും അനായാസവുമായി
‘ലച്ചി’യുടെ പറഞ്ഞുപോകുന്നത്.
“നിങ്ങള്‍ക്കൊരു ലക്ഷ്മിപ്രഭയെ പരിചയമുണ്ടോ?” എന്ന്
പോലിസുകാരി ചോദിക്കുന്നു.
എട്ടു വര്‍ഷത്തിനു മുമ്പ് റോഷ്‌നിയും രണ്ടു സുഹൃത്തുക്കളും
വാടകക്കാരായിരുന്ന നഗരഹൃദയത്തിലുള്ള ‘സനാതന്‍സ്ഥാന്‍’ എന്ന
അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ വീട്ടുജോലിക്കാരി കോമളാക്കയുടെ
മകളായിരുന്നു തീരെ മെല്ലിച്ച എണ്ണക്കറുപ്പാര്‍ന്ന, മുഖത്ത്
കത്തിനില്‍ക്കുന്ന വലിയ കണ്ണുകളുള്ള, പ്രായം കൗമാരത്തില്‍
എത്തിയിട്ടും ശരീരവും മനസ്സും വകവച്ചു കൊടുക്കാത്ത പ്രകൃതമുള്ള,
ലക്ഷ്മിപ്രഭയെന്ന ലച്ചിയുടെ ഓര്മ്മകളിലൂടെയാണ് കഥ
വികസിക്കുന്നത്.
മണിക്കൂറുകള്‍ക്കുമുമ്പുമാത്രം നൊന്തു പ്രസവിച്ച കുഞ്ഞിനെ
ലച്ചിയ്ക്കു വില്‍ക്കേണ്ടിവന്ന കുറ്റകൃത്യത്തെ പോലീസ് ചോദ്യം
ചെയ്തപ്പോള്‍, റോഷ്‌നിയെ തനിക്ക് അറിയുമെന്ന് ലച്ചി
വെളിപ്പെടുത്തുന്നതിന്റെ പേരിലാണ് റോഷ്‌നിയെ പോലീസ്
സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്.
ചാതുര്‍വര്‍ണ്യവ്യവസ്ഥ വ്യത്യസ്ത രീതികളില്‍
നടപ്പിലാക്കുന്നതിന്റെ ആഘാതം നവീനയുഗത്തിലും ഏല്‍ക്കേണ്ടിവരുന്ന അടിസ്ഥാന ജാതിവര്‍ഗ്ഗങ്ങളുടെ വിവരണങ്ങലിലൂടെയാണ് കഥ മുന്നോട്ട്
പോകുന്നത്.
ഹിന്ദുമതത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ ട്രസ്റ്റ് പണിതതാണ്
സനാതന്‍സ്ഥാന്‍ (!) അപ്പാര്‍ട്‌മെന്റ്. ഉടമകളെല്ലാം അതേ സമുദായക്കാര്‍.
എന്നാല്‍ വാടകക്കാരില്‍ സകല ജാതിമതസ്ഥരുമുണ്ടായിരുന്നു.
അപ്പാര്‍ട്‌മെന്റ് അസോസിയേഷന്റെ ‘പുത്തന്‍ സമിതി’
അധികാരത്തിലെത്തുന്നതോടെ ‘പുതിയ അജണ്ടകള്‍’ വരുന്നു.
ട്രസ്റ്റ് പ്രതിനിധാനം ചെയ്യുന്ന സമുദായക്കാരോ ജാതിക്കോല്‍
പ്രകാരം തുല്യനിലയിലുള്ളവരോ വാടകക്കാരായി മതി, ഇതര
മതസ്ഥരും താഴ്ന്ന ജാതിക്കാരും ഒഴിഞ്ഞുപോകണം,
കോമ്പൌണ്ടിനകത്തെ ക്ഷേത്രത്തിന്റെ പേര് പറഞ്ഞ്
അപ്പാര്‍ട്‌മെന്റിനകത്ത് മദ്യ-മാംസ നിരോധനം, സദാചാരലംഘന
സാധ്യത മുന്‍നിര്‍ത്തി ബാച്ചിലേഴ്‌സിന് വാടകക്ക് ഫ്‌ലാറ്റ് നല്‍കരുത്
തുടങ്ങിയ പരിഷ്‌കാര ഉത്തരവുകള്‍ക്ക് ഉടമകള്‍ക്കൊപ്പം
വാടകക്കാരിലെ ഉന്നതകുലജാതരും ഇതിന് കൈയടിക്കുകയാണ്.
സനാതന്‍സ്ഥാന്‍ അപാര്‍ട്ട്‌മെന്റിലെ ജാതിശുദ്ധീകരണത്തിനു ശേഷം
തൊട്ടടുത്ത ഹരിജന്‍ കോളനിയില്‍ നിന്നും ഫ്‌ലാറുകളില്‍ ജോലി
ചെയ്തിരുന്നവര്‍ ശുചിത്വം പാലിക്കുന്നില്ലെന്നതിന്റെ പേരില്‍ അവരെ
ഒഴിവാക്കി ആ ജോലികള്‍ പുറത്തുള്ളവര്‍ക്ക് കരാര്‍ കൊടുത്ത്
കോളനിക്കാര്‍ക്ക് പുറംപണികള്‍ ആവാം എന്ന ഇളവ്, അവരുടെ
വരുമാനത്തെ കാര്യമായി ബാധിച്ചതോടെ ഭൂരിഭാഗവും അടുത്തുള്ള
തുണിമില്ലുകളിലേക്ക് ജോലിതേടി പോകുന്നു. പ്രായാധിക്യത്തിന്റെ
പേരില്‍ അവിടെത്തന്നെ തുടര്‍ന്നവരില്‍ലച്ചിയുടെ
അമ്മയുമുണ്ടായിരുന്നു.
ഒരുദിവസം ലച്ചിയുടെ അമ്മയോട് പതിനാറാം നിലയിലെ
പതിനാറാം നിലയിലുള്ള കക്കൂസ് ബ്ലോക്ക് ആയപ്പോള്‍ അത്
കയ്യിട്ടുവാരി വൃത്തിയാക്കണം എന്ന സൂപ്പര്‍വൈസറുടെ
നിര്‍ബന്ധത്തോട് അത് സാദ്ധ്യമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ‘മലം
കോരലല്ലേടി നിന്റെയൊക്കെ വര്‍ഗത്തിന്റെ കുലത്തൊഴില്‍, പിന്നെയത് ചെയ്താലെന്താ’? എന്ന് അമ്മക്കു നേരെ പ്രസിഡന്റ് പരസ്യമായി ജാത്യധിക്ഷേപം ചൊരിയുന്നു(!). തിരിച്ചു പോകാനൊരുങ്ങിയ അവരെ ലിഫ്റ്റുപയോഗിക്കാന്‍ അനുവദിക്കുന്നില്ല. പതിനാറ് നില നടന്നിറങ്ങിയ അവര്‍ ശ്വാസം കിട്ടാതെ ഹോസ്പിറ്റലിലെത്തും മുമ്പേ ഓട്ടോയില്‍ കിടന്ന് അന്ത്യശ്വാസമെടുക്കുകയാണ്.
ഈ സംഭവങ്ങള്‍ അപാര്‍ട്ടുമെന്റിലെ ഉന്നതജാതി
നിവാസികളോടുള്ള കോളനിക്കാരുടെ ശക്തമായ പ്രതഷേധ
സമരനങ്ങള്‍ക്ക് ഹേതുവാകുകയും അതിന്റെ നേതൃത്വത്തിലേക്ക് അനീഷ് എന്ന റെയില്‍വേ തൊഴിലാളികളുടെ സമരനേതാവ് രംഗത്തെത്തി അധ:സ്ഥിത വര്‍ഗ്ഗങ്ങളുടെ പ്രശ്‌നങ്ങള്‍, മറ്റു ജോലി – കൂലി എന്നീ തര്‍ക്കങ്ങളില്‍ ഇടപ്പെടുകയാണ്.
ഈയവസരത്തില്‍ ലച്ചി അനീഷുമായി പരിചയത്തിലാവുന്നതാണ് പിന്നീട് കഥയിലെ പ്രധാന വഴിത്തിരിവ്. അയ്യങ്കാളി, അംബേദ്കര്‍ എന്നിവരെ തനിക്ക് അറിയാവുന്ന വിധത്തില്‍ പറഞ്ഞു അനീഷ് കോളനിക്കാരെ ഉദ്‌ബോധിപ്പിക്കുവാന്‍ ശ്രമിക്കുന്നു.
സര്‍ക്കാര്‍ കോളനിയുടെ പേര് മാറ്റമെന്ന ആവശ്യം
അംഗീകരിക്കുന്നതോടെ ഹരിജന്‍ കോളനിക്ക് അംബേദ്കര്‍ എന്ന പേര്‍
നല്കുന്നു. ഇത് തങ്ങളുടെ ഉന്നത ജാതിയുടെ അഭിമാനപ്രശ്‌നമായി
അസോസിയേഷന്‍കാരും ഏറ്റെടുക്കുന്നതോടെ കോളനിക്കാരുടെ
പ്രതിഷേധം തീവ്രസംഘട്ടനത്തിലേക്കു വഴിമാറുകയാണ്.
അംബേദ്കര്‍ പ്രതിമ സ്ഥാപിക്കുന്നത് അപാര്‍ട്ട്‌മെന്റ് ഗേറ്റിന്റെ മുമ്പിലാണെന്നും അതു മാറ്റണമെന്നും പറഞ്ഞ്അംബേദകര്‍
പ്രതിമ അനാച്ഛാദന തീരുമാനത്തെ അസോസിയേഷന്‍കാര്‍ എതിര്‍ക്കുന്നു.
ഈ ആവശ്യം കോളനിക്കാര്‍ നിരാകരിക്കപ്പെടുന്നതോടെ ജയന്തിയുടെ
തലേ രാത്രി അസോസിയേഷന്‍ ആള്‍ക്കാര്‍ അനാച്ഛാദനത്തിന് തയ്യാറായ അംബേദ്കര്‍ പ്രതിമയിലേക്ക് ലോറി ഇടിച്ചു കയറ്റി പ്രതിമ
തകര്‍ക്കുന്നതോടെ മഹാത്മാ അംബേദ്കറെയടക്കം അപമാനിക്കുകയുമാണ്. തുടര്‍ന്ന് തങ്ങളെ ആക്രമിക്കുകയും നിരന്തരം മലങ്കോരികളെന്ന് വിളിച്ചധിക്ഷേപിക്കുകയും ചെയ്യുന്നവരോട് തക്കതായ രീതിയില്‍ പ്രതികരിക്കണമെന്ന ആവശ്യവുമായി അനീഷിന്റെ നേതൃത്വത്തില്‍ കോളനിക്കാര്‍ സംഘടിക്കുകയും അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റിന്റെ കാര്‍ സെപ്റ്റിക് മാലിന്യത്തില്‍
മുക്കിത്താഴ്ത്തുകയുമാണ്.
വധശ്രമമടക്കം ഒട്ടനവധി കള്ളകേസുകളില്‍ അനീഷിനെ പോലീസ്
കുടുക്കുന്നു. പ്രസവവേദന വന്ന് ആശുപത്രിയിലാക്കിയ ലച്ചിയുടെ
അടുത്തുനിന്നാണ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്ത്
കൊണ്ടുപോയത്. കസ്റ്റഡിയില്‍ അതിക്രൂരമായ മര്‍ദനം അനീഷിന്
ഏല്‍ക്കേണ്ടി വരുന്നുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടുവാനും വക്കീല്‍
ചെലവുകള്‍ക്കുമായാണ് ലച്ചി അവളുടെ കുഞ്ഞിനെ വില്‍ക്കാന്‍
തീരുമാനിച്ചത്.
ലച്ചിയുടെ ശരിതെറ്റുകള്‍ വിധിക്കാന്‍ റോഷ്‌നി അശക്തയായിരുന്നു.
”അപ്പോള്‍ എന്റെയുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്ന വില്ലുവണ്ടിയുടെ
കിലുക്കത്തെ കീറിമുറിച്ചുകൊണ്ടൊരു സൈറണ്‍ മുഴക്കി ഞങ്ങളെക്കടന്ന ഒരു ആംബുലന്‍സ് അതിവേഗം പാഞ്ഞു പോയി. അതിനകത്തെ തണുപ്പില്‍ ഒരു യുവാവ് മരവിച്ചു കിടക്കുന്നുണ്ടായിരുന്നു”
എന്നതിലൂടെയാണ് കഥ അവസാനിക്കുന്നത്.
മാനവസമത്വത്തിനെതിരായി സവര്‍ണ്ണ ബ്രാഹ്‌മണ്യം രൂപപ്പെടുത്തിയ
ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനായി അന്ത്യംവരെ സമരംചെയ്ത
അംബേദ്കറുടെ ആശയങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ കാലികമായി
എങ്ങിനെ വര്‍ത്തിക്കുന്നു എന്ന അന്വേഷണങ്ങള്‍ ഈ കഥയിലൂടെ
വ്യക്തമായി വായിക്കാനാകും.
ഒട്ടനവധി ദളിത് പീഠനങ്ങള്‍ക്കു നിത്യമൂകസാക്ഷികളാകുമ്പോള്‍,
ഇതുപോലുളള സര്‍ഗാത്മക സൃഷ്ടികളുടെ അനിവാര്യതകളെ സരളമായ
പ്രതിപാദ്യത്തിലൂടെ കഥാകാരന്‍ ഓര്‍മ്മപ്പെടുത്തുന്നത് തികച്ചും
അഭിനന്ദനീയമാണ്. വിശദീകരണങ്ങളില്‍ ചിലത് അല്പം ലഘൂകരിക്കാമായിരുന്നെങ്കിലും ഈയടുത്ത കാലത്ത് ഞാന്‍ വായിച്ച മേന്മയേറിയ ചുരുക്കം ചിലകഥകളില്‍ നവീനിന്റെ ലച്ചി എന്ന കഥ തിളക്കമേറിയതു തന്നെയാണ്.
ഈ കൃതിയ്ക്ക് ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്‌കാരം
നവീനിന് ലഭിച്ചതില്‍ പ്രത്യേകം അഭിനന്ദനങ്ങളും ആശംസകളും
രേഖപ്പെടുത്തുന്നു.
ലച്ചി : കഥ വായിക്കാം-https://www.madhyamam.com/literature/story/malayalam-story-1479090
SUMMARY: ‘Lachi’; S Naveen’s story Review















