ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ യുവമോര്‍ച്ചാ നേതാവും സഹോദരനും. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരു ഗ്രാം എന്നിവിടങ്ങളില്‍ നിന്നായി രണ്ടു പേരെയും അടക്കം അഞ്ചു പേരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ജയ്പൂരിൽ ഭാരതീയ ജനത യുവമോർച്ച (ബി.ജെ.വൈ.എം) പ്രാദേശിക നേതാവ് ദിനേഷ് ബിവാളിനെയും സഹോദരൻ മാംഗിലാൽ ബിവാളിനെയുമാണ് സി.ബി.ഐ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്തത്. എന്നാൽ പാർട്ടിയുമായി ഇവർക്ക് ഇപ്പോൾ ബന്ധമില്ലെന്ന് ബിജെപി വിശദീകരണം നൽകി.
സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരിയർ കൗൺസിലർ യഷ് യാദവിൽ നിന്ന് 15 ലക്ഷം രൂപ നൽകിയാണ് ദിനേഷ് ബിവാൾ ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഒ.ജി) കണ്ടെത്തി. കേസിലെ മുഖ്യപ്രതി ശുഭം ഖൈർനാറാണ് യഷ് യാദവിന് ചോദ്യങ്ങൾ കൈമാറിയത്.
രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ ബുധനാഴ്ച അറിയിച്ചു. വിവിധ നഗരങ്ങളിലായി നിരവധി പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും സിബിഐ അറിയിച്ചു. നാസിക്കിൽ നിന്ന് 30 വയസ്സുകാരനായ ശുഭം ഖൈർനാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക മജിസ്‌ട്രേറ്റ് കോടതി സിബിഐക്ക് ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചതിനെത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ദില്ലിയിലേക്ക് എത്തിക്കും. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ സിബിഐ പിടിച്ചെടുത്തു. പരീക്ഷാ പേപ്പറുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരിക്കാവുന്ന മെസേജിംഗ് ആപ്ലിക്കേഷനുകൾ കണ്ടെത്തുന്നതിന് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
SUMMARY: NEET question paper leak: Yuva Morcha leader and brother in Rajasthan in CBI custody
















