കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്‍എസ്എസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള സന്ദർശനം മറ്റ് വിവാദങ്ങൾക്ക് ഇടയാക്കുമെന്നും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് കർശന സുരക്ഷയൊരുക്കേണ്ടതിനാൽ, മന്നം സമാധിയിൽ പരിശോധനയ്ക്ക് അനുമതി നൽകാൻ സാധിക്കില്ലെന്നും എൻഎസ്എസ് അറിയിച്ചു.
എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ്.
ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. പിന്നാലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കോളേജിലേക്ക് പോകുമെന്നാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ ഷെഡ്യൂൾ. എന്നാൽ ഈ ഷെഡ്യൂളിൽ നിന്നാണ് പുഷ്പാർച്ചന വെട്ടിമാറ്റിയിരിക്കുന്നത്.
അതേസമയം വിഷയത്തില്‍ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്നും പുഷ്പാർച്ചനയുടെ കാര്യത്തിൽ നേരത്തെ അനുമതി തേടിയില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് രാവിലെ ഒരു ഡിവൈഎസ്പി എത്തിയാണ് സന്ദർശന വിവരം അറിയിച്ചത്. കൂടി ആലോചനകൾ വേണ്ട കാര്യമായതിനാൽ അനുമതി നിഷേധിച്ചു. ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യങ്ങൾ അടക്കം ചെയ്തു നൽകിയിട്ടുണ്ട്. മന്നം സമാധിയിൽ പരിശോധനകൾ നടത്താനുള്ള അനുമതിയും നൽകാനാകില്ലെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.
SUMMARY: NSS denied permission to Vice President to visit Mannam Samadhi















