ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല തന്നോട് രാജി പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചെന്ന് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാജി പിന്‍വലിച്ചതായി കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു.തെറ്റിദ്ധാരണയുടെ പേരിലാണു റെഡ്ഡി വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ചതെന്നും പാർട്ടി നേതാക്കൾ അദ്ദേഹവുമായി സംസാരിച്ചതിനെ തുടർന്നാണു പിന്മാറ്റമെന്നും സുർജേവാല പറഞ്ഞു. അതേസമയം, ജലസേചന വകുപ്പു തന്നെ കൈകാര്യം ചെയ്യുമോയെന്നും മറ്റേതെങ്കിലും വകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്നും വ്യക്തത വന്നിട്ടില്ല.
മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് രാമലിംഗ റെഡ്ഡി രാജിക്കത്ത് കൈമാറിയത്. മന്ത്രിസഭാ വിഭജനത്തില്‍ അതൃപ്തി അറിയിച്ചായിരുന്നു രാജി. ഡി കെ മന്ത്രിസഭയില്‍ ജലസേചന മന്ത്രിസ്ഥാനമാണ് രാമലിംഗ റെഡ്ഡിക്ക് ലഭിച്ചത്. മന്ത്രിസഭയോട് കടുത്ത അതൃപ്തി പ്രകടമാക്കിയാണ് റെഡ്ഡി രാജി കത്ത് നല്‍കിയിരുന്നത്. ബെംഗളൂരു വികസനകാര്യ വകുപ്പ് വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.
വ്യാഴാഴ്ച വൈകിട്ടാണ് കര്‍ണാടക മന്ത്രിസഭാ പദവികളില്‍ തീരുമാനമായത്. മുഖ്യമന്ത്രി ധനകാര്യം, കാബിനറ്റ്, പേഴ്സണല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്, ഇന്റലിജന്‍സ്, കൂടാതെ അനുവദിക്കാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകള്‍ നല്‍കി. കെ ജെ ജോര്‍ജ് ഊര്‍ജ്ജവും വിനോദസഞ്ചാരവുമാണ് കൈകാര്യം ചെയ്യുക. യു ടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പുമാണ് നല്‍കിയത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യക്കാണ് നഗരവികസനം ലഭിച്ചത്.
SUMMARY: Ramalinga Reddy withdraws resignation
















