മടിക്കേരി: മലയാളി യുവതി ശരണ്യ കുടകിലെ തടിയൻഡമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതായ സംഭവത്തെത്തുടർന്ന് മേഖലയില്‍ ട്രക്കിങ്ങിന് കർണാടക വനംവകുപ്പ് താല്‍ക്കാലിക വിലക്കേർപ്പെടുത്തി. ഏപ്രില്‍ 11 വരെ ട്രക്കിങ്ങ് പാതകള്‍ അടച്ചിടാനാണ് തീരുമാനം. വനമേഖലയിലെ അപകടസാധ്യതകള്‍ കണക്കിലെടുത്തും സുരക്ഷാ സംവിധാനങ്ങള്‍ പുനഃപരിശോധിക്കുന്നതിനുമാണ് ഈ നടപടി.
ട്രക്കിങ്ങ് പാതകളില്‍ കൃത്യമായ അടയാളങ്ങള്‍ സ്ഥാപിക്കുമെന്നും വരുംദിവസങ്ങളില്‍ സുരക്ഷാ പ്രോട്ടോക്കോളുകളില്‍ മാറ്റം വരുത്തുമെന്നും മടിക്കേരി ഡിസിഎഫ് അറിയിച്ചു. ഏപ്രില്‍ രണ്ടാം തീയതി ഒമ്പതംഗ സംഘത്തിനൊപ്പം ട്രെക്കിങ്ങിന് പോയ ശരണ്യ വഴിതെറ്റി കാടിനുള്ളില്‍ അകപ്പെടുകയായിരുന്നു. നാല് ദിവസത്തെ വിപുലമായ തിരച്ചിലിനൊടുവില്‍ ഏപ്രില്‍ അഞ്ചിനാണ് ശരണ്യയെ കണ്ടെത്താനായത്.
ആനകളുടെ സാന്നിധ്യമുള്ള ഉള്‍വനത്തിലെ പാറക്കെട്ടിന് മുകളിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവർ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് തിരച്ചില്‍ ഊർജ്ജിതമാക്കാൻ ഇടപെടലുകള്‍ നടത്തിയിരുന്നു.
SUMMARY: Saranya’s disappearance: Temporary ban on Thadiandamol trekking
















